പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ് അധികൃതർ അവശ്യപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കഫേ, ഹോട്ടൽ, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ് നിർദേശം. വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതായാണ് അധികൃതർ അറിയിച്ചത്. ഇത്തരത്തിൽ യുഎസ്ബി ഉപയോഗിച്ച് ഹാക്ക് ചെയ്യുന്ന രീതിയെ ‘ജൂസ് ജാക്കിങ്’ എന്നാണ് വിളിക്കുന്നത്.
അതിനാൽ യാത്ര ചെയ്യുന്നതിന് മുമ്പായി ഫോണുകൾ പൂർണ്ണമായും ചാർജ് ചെയ്യണമെന്നും അത്യാവശ്യത്തിനായി കൈവശം പവർ ബാങ്കുകൾ കരുതണമെന്നും അധികൃതർ നിർദേശിച്ചു. അതോടൊപ്പം പരിചിതമല്ലാത്ത ഉപകരണങ്ങളുമായി മൊബൈൽ ബന്ധിപ്പിക്കരുതെന്നും അത്യാവശ്യ ഘട്ടത്തിൽ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കേണ്ടതായി വന്നാൽ ഫോൺ ഓഫ് ചെയ്ത ശേഷമേ ചാർജ് ചെയ്യാവു എന്നും നിർദേശത്തിലുണ്ട്.