ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിന് പിന്നിൽ മതതീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്ന് സിബിഐ. കേസിൽ സിബിഐ തിരുവനന്തപുരം സി.ജി.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ജെസ്ന മതപരിവര്ത്തനം നടത്തിയിട്ടില്ലെന്നും മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല. ജസ്ന മതപരിവർത്തനം നടത്തിയതായി കണ്ടെത്താനായിട്ടില്ല. കേരളത്തിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ മതപരിവർത്തനകേന്ദ്രങ്ങൾ പരിശോധിച്ചു. പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു. കോവിഡ് കാലത്ത് ജെസ്ന വാക്സിൻ എടുത്തതിനോ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതായോ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങൾ പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തിയെങ്കിലും ജെസ്ന മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പിതാവിനെയും സുഹൃത്തിനെയും ബി.ഇ.ഒ.എസ് ടെസ്റ്റിന് വിധേയമാക്കിയെന്നും അവർ നൽകിയ മൊഴിയെല്ലാം സത്യമാണെന്നും റിപ്പോർട്ടിലുണ്ട്. ജെസ്ന സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന പതിവില്ല. രാജ്യത്തിനകത്തും പുറത്തുമായി അന്വേഷണം നടത്തുകയും ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ ജെസ്നയ്ക്കായി യെല്ലോ നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്നും സിബിഐ വ്യക്തമാക്കുന്നുണ്ട്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ജെസ്നയെ 2018 മാർച്ച് 22-നാണ് എരുമേലിയിൽ നിന്ന് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് മാർച്ച് 23-നാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് ജെസ്ന കേസ് രജിസ്റ്റർ ചെയ്തത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷണം നടത്തിയെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് 2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടത്.