ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി കുമ്പളങ്ങി ബീന. നാല് പതിറ്റാണ്ടിലധികം മലയാള സിനിമയിൽ പ്രവർത്തിച്ച ബീന നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. സിനിമയിൽ നിന്ന് ലഭിച്ച പണവും തന്റെ സമ്പത്തുമെല്ലാം കുടുംബത്തിനായി മാറ്റിവെച്ചു. എന്നാൽ ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുതുടങ്ങിയ താരത്തെ രോഗദുരിതങ്ങളും വലച്ചു. വരുമാനം നിലച്ചതോടെ നോക്കാനാളുമില്ലാതെയായി. ഇതോടെ അടൂരിലെ ജനസേവന കേന്ദ്രത്തിൽ അഭയം തേടിയിരിക്കുകയാണ് നടി കുമ്പളങ്ങി ബീന.
ഭർത്താവ് സാബു അഞ്ച് വർഷം മുമ്പാണ് മരിച്ചത്. ഇതിനിടെ രോഗങ്ങളെ തുടർന്ന് അവശയായ ബീനയ്ക്ക് താര സംഘടനയായ അമ്മ കുമ്പളങ്ങിയിൽ ഒരു വീട് നിർമ്മിച്ച് നൽകിയിരുന്നു. പിന്നീട് വീടിരിക്കുന്ന ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഇവർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി. തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ ബീന തേവരയിലുള്ള സഹോദരിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. ഇതിനിടെ ജീവകാരുണ്യ പ്രവർത്തകയും നടിയുമായ സീമ ജി. നായർ ഇടപെട്ടാണ് ബീനയ്ക്ക് ജനസേവന കേന്ദ്രത്തിൽ അഭയമൊരുക്കിയത്.
കുടുംബത്തിലുള്ളവർക്കായി ജീവിച്ച തനിക്ക് ഒന്നും സമ്പാദിക്കാനായില്ലെന്നും വരുമാനമില്ലാതായപ്പോൾ നോക്കാനാളില്ലാത്ത സ്ഥിതിയാണെന്നും ബീന പറഞ്ഞു. കഴിഞ്ഞ ദിവസം പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി വീടുമായി ബന്ധപ്പെട്ട് പരാതി എഴുതിക്കൊടുത്ത ശേഷമാണ് അവർ അഭയ കേന്ദ്രത്തിലേക്ക് പോയത്. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുത്തതെന്നും ഇവർ പോലീസിനെ അറിയിച്ചു.
പത്മരാജന്റെ കള്ളൻ പവിത്രൻ എന്ന സിനിമയിൽ നായികയായി ശ്രദ്ധിക്കപ്പെട്ട ബീന പിന്നീട് നിരവധി ചിത്രങ്ങളിലാണ് വേഷമിട്ടത്. മാമാങ്കം, തളിരിട്ട കിനാക്കൾ, തൃഷ്ണ, മുന്നേറ്റം, വിടപറയും മുമ്പേ, രണ്ടു മുഖങ്ങൾ, വിഷം, ഉരുക്കുമുഷ്ടികൾ, കാണാമറയത്ത്, തൂവൽസ്പർശം, ഗ്രീഷ്മ ജ്വാല, ആറ്റും മണമ്മേലെ ഉണ്ണിയാർച്ച, ചാപ്പ, മാറ്റുവിൻ ചട്ടങ്ങളെ, ഈനാട്, ഇന്നല്ലെങ്കിൽ നാളെ, ചതിക്കാത്ത ചന്തു, സദാനന്ദൻ്റെ സമയം തുടങ്ങി അറുപതോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ധാരാളം സീരിയലുകളിലും വേഷമിട്ടു. 2014-ൽ കല്യാണ രാമൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഈ ചിത്രത്തിലെ ബീനയുടെ കഥാപാത്രം ഇന്നും പ്രക്ഷകർ ചർച്ച ചെയ്യുന്നതാണ്.