നവജാത ശിശുവിൻ്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ കൊടുത്തയച്ച മോർച്ചറി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെന്നൈ കിൽപ്പോക്ക് മെഡിക്കൽ കോളേജിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മോർച്ചറി അസിസ്റ്റന്റ് പനീർസെൽവത്തെയാണ് സസ്പെൻഡ് ചെയ്തത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പനീർസെൽവത്തെ ജോലിയിൽ പ്രവേശിപ്പിക്കില്ലെന്ന് ആശുപ്രതി അധികൃതർ അറിയിച്ചു.
പുളിയന്തോപ്പ് സ്വദേശികളായ മസൂദ്-സൗമ്യ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. പ്രളയം രൂക്ഷമായ ഡിസംബർ 5ന് സൗമ്യയ്ക്ക് പ്രസവവേദനയുണ്ടായി. എന്നാൽ സൈക്കിൾ റിക്ഷയിൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ വെള്ളം കയറിയതിനാൽ ആശുപത്രി അടച്ചിരുന്നു. ഒടുവിൽ ആംബുലൻസിൽ കിൽപ്പോക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
തുടർന്ന് ആശുപത്രിയിലെ മോർച്ചറി ജീവനക്കാർ കുട്ടിയെ സംസ്കരിക്കാൻ 2,500 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും പണമില്ലെന്ന് അറിയിച്ചതോടെ മൃതദേഹം കൊണ്ടുപോകാൻ ജീവനക്കാർ കുട്ടിയുടെ പിതാവിനോട് പറയുകയുമായിരുന്നു. പിന്നീട് നാല് ദിവസത്തോളം കിൽപ്പോക്കിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സംസ്കരിക്കാൻ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം മുന്നോട്ടുവരികയായിരുന്നു. തുടർന്ന് 10-ന് ആശുപത്രിയിലെത്തിയപ്പോൾ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലിട്ട് കൊടുത്തയയ്ക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് മോർച്ചറി അസിസ്റ്റന്റ് പനീർസെൽവത്തെ സസ്പെൻഡ് ചെയ്തത്. മൃതദേഹം വിട്ടുനൽകുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതി അന്വേഷിക്കാൻ 3 പ്രൊഫസർമാരുടെ സമിതിക്കും രൂപം നൽകിയിട്ടുണ്ട്.