സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള യു.എൻ റീജണൽ കേന്ദ്രം ദോഹയിൽ ആരംഭിക്കും. രണ്ട് മാസത്തിനകം പുതിയ റീജണൽ കേന്ദ്രം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഖത്തറും യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം പ്രതിരോധ ഓഫീസും തമ്മിൽ യു.എൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽവെച്ചാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.
ദോഹയിലെ റീജനൽ ഓഫീസിന് കീഴിൽ മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കയുമാണ് ഉൾപ്പെടുന്നത്. സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നയങ്ങൾ രൂപീകരിക്കാനും നിയമനിർമ്മാണം നടത്താനും ആവശ്യമായ പിന്തുണയും മാർഗനിർദേശവും കേന്ദ്രത്തിൽ നിന്നും നൽകും. മേഖലയിലെ വിവിധ രാജ്യങ്ങളിലെ സൈബർ കുറ്റകൃത്യ പ്രതിരോധ വിദഗ്ധർക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനവും നൽകിയാണ് കേന്ദ്രം പ്രവർത്തനമാരംഭിക്കുക.
ഇന്ന് വലിയ തോതിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ തടഞ്ഞ് രാജ്യങ്ങൾക്ക് സുരക്ഷ ഒരുക്കുക എന്നതാണ് യു.എൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. കാലക്രമേണ ഇത്തരം കുറ്റകൃത്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിനാണ് ഐക്യരാഷ്ട്ര സഭ ശ്രമിക്കുന്നത്.