ആഭ്യന്തര യുദ്ധത്തിൽ തകർന്നുപോയ യെമനിന്റെ പുനർനിർമ്മിതി ലക്ഷ്യംവച്ച് പ്രവർത്തിക്കാനൊരുങ്ങി ഖത്തർ. അതിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ 45,000 യെമനികൾക്കാണ് ഖത്തർ തൊഴിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഖത്തറിലെ യെമൻ അംബാസിഡർ റജീഹ് ബാദിയാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് ഈ തൊഴിൽ വാഗ്ദാനം. ഇതോടൊപ്പം സംഘർഷത്തിൽ തകർന്ന യെമൻ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഖത്തർ ഇതിനോടകം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 14 മില്യൺ ഡോളർ ചെലവിട്ട് ഏദൻ പവർ സ്റ്റേഷൻ പുതുക്കിപ്പണിയും.
ഖത്തർ ചാരിറ്റിയുടെ സഹായത്തോടെ രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, വിവിധ മേഖലകളിൽ പാർപ്പിട കേന്ദ്രങ്ങൾ നിർമ്മിക്കുക, പ്രധാനപ്പെട്ട ആശുപത്രികളിൽ മരുന്നുകളും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഖത്തർ ലക്ഷ്യമിടുന്നത്.