ലോകത്തെവിടെ നിന്നും പ്രവാസികൾക്ക് കേരളത്തിലെ റവന്യു, സർവേ സേവനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന പ്രവാസി മിത്രം പോർട്ടൽ 17-ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. ഈ സേവനം ലഭ്യമാകുന്നതോടെ പ്രവാസികൾക്ക് റവന്യു, സർവേ സംബന്ധമായി സമർപ്പിച്ചിട്ടുള്ള അപേക്ഷകളിന്മേലുള്ള തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ഇനി ഓൺലൈനായി അറിയാൻ സാധിക്കും.
പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. കുറച്ച് ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് അപേക്ഷയിന്മേലുള്ള തുടർനടപടികൾ അറിയാൻ സർക്കാർ ഓഫീസുകൾ കയറിനടക്കാൻ പലപ്പോഴും സാധിക്കാറില്ല. പോർട്ടൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഇനി ലോകത്ത് എവിടെയിരുന്നും അപേക്ഷയുടെ വിവരങ്ങൾ യഥാസമയം അറിയാൻ സാധിക്കും. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നൽകിയ അപേക്ഷകളുടെ തുടർനടപടികളും ഇതുവഴി അറിയാൻ സാധിക്കും. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
പോർട്ടലിലൂടെ ലഭിക്കുന്ന പരാതികളും അപേക്ഷകളും കൈകാര്യം ചെയ്യുന്നതിനായി കലക്ടറേറ്റുകളിൽ ഡപ്യൂട്ടി കലക്ടറുടെയും ലാന്റ് റവന്യു കമ്മീഷണറുടെ ഓഫീസിൽ അസി. കമ്മീഷണറുടെയും നേതൃത്വത്തിൽ പ്രവാസി സെൽ പ്രവർത്തിക്കും. വിവിധ ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷയുടെയോ പരാതിയുടെയോ തുടർനടപടി അറിയാൻ http://pravasimithram.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഈ അപേക്ഷ ജില്ല/സംസ്ഥാന നോഡൽ ഓഫീസറായ ഡപ്യൂട്ടി കളക്ടർ/ അസി. കമ്മീഷണർ എന്നിവർ പരിഗണിക്കും. തുടർന്ന് ബന്ധപ്പെട്ട ഓഫീസുകൾ ഇതിന്മേൽ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ലഭ്യമാക്കി പോർട്ടലിലൂടെ അപേക്ഷകന് കൈമാറും.
വെബ്സൈറ്റിൽ പ്രവേശിച്ച് ക്രിയേറ്റ് അക്കൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ഇ-മെയിൽ ഐഡി നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനും തുടർന്ന് ഇ-മെയിലിൽ ലഭിക്കുന്ന മറ്റൊരു ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യാനും സാധിക്കും. റവന്യു, സർവേ എന്നിവയിൽ സേവനം ആവശ്യമുള്ളവയിൽ ക്ലിക്ക് ചെയ്ത ശേഷം മുൻപ് നൽകിയ അപേക്ഷകളുടെ വിശദാംശങ്ങൾ നൽകണം. ഇതുസംബന്ധിച്ച ഏതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അതും ഒരു എംബിയിൽ കവിയാത്ത സൈസിൽ പിഡിഎഫ് ആക്കി അപ്ലോഡ് ചെയ്യാം. ഒന്നിൽ കൂടുതൽ രേഖകൾ ഉണ്ടെങ്കിൽ ഒറ്റ പിഡിഎഫ് ഫയലാക്കിയാണ് അപ്ലോഡ് ചെയ്യേണ്ടത്.