ജിദ്ദ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി. പുതിയ അധ്യയന വർഷം മുതൽ സൗദി ദേശീയ വസ്ത്രം മാത്രമേ ധരിക്കാവൂ എന്നാണ് ജിദ്ദ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി സ്വദേശി വിദ്യാർത്ഥികൾക്കാണ് നിയമം ബാധകമാകുക.
വിദ്യാർത്ഥിനികൾ അബായയും ശിരോവസ്ത്രവും ധരിക്കണമെന്നും ആൺകുട്ടികൾ സൗദിയുടെ ഔദ്യോഗിക ദേശീയ വസ്ത്രമായ ഷെമാഗ്, തോബ് എന്നിവയും ധരിക്കണമെന്നാണ് സർവ്വകലാശാല നിർദേശിച്ചിരിക്കുന്നത്. ദേശീയ സ്വത്വം അഭിമാനത്തോടെ ഉയർത്തുന്നതിനും ദേശീയ അടയാളങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
യൂണിവേഴ്സിറ്റിയിലെത്തുന്ന എല്ലാ വിദ്യാർത്ഥിനികളും മാന്യമായ വസ്ത്ര ധാരണത്തോടൊപ്പം സൗന്ദര്യവർധക വസ്തുക്കൾ അമിതമായി ഉപയോഗിച്ച് കോളേജിലേക്ക് വരാൻ പാടില്ലെന്നും യൂണിവേഴ്സിറ്റി അധികൃതർ നിർദേശിച്ചു.