ഹജ്ജ് തീർത്ഥാടകർക്ക് ഇനി ലഗേജുകൾ എത്തുന്നതുവരെ വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ല. തീർത്ഥാടകരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് അധികൃതർ ശേഖരിച്ച് നേരിട്ട് താമസസ്ഥലത്തെത്തിക്കും. ഹജ്, ഉംറ മന്ത്രാലയവും സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയും ഇത് സംബന്ധിച്ച കാരാറിൽ ഒപ്പുവെച്ചു. ഹജ്ജ് തീർത്ഥാടകരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാർ ഉണ്ടാക്കിയത്.
ഇതനുസരിച്ച് ജിദ്ദ വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് തീർത്ഥാടകരുടെ ലഗേജുകൾ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് സ്വീകരിച്ച ശേഷം കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ തീർത്ഥാടകരുടെ താമസസ്ഥലങ്ങളിൽ എത്തിച്ച് നൽകും. ഇത് മൂലം വിമാനമിറങ്ങിയ തീർത്ഥാടകർക്ക് ലഗേജുകൾക്കായി കാത്തിരിക്കേണ്ട ആവശ്യമുണ്ടാകില്ല.
ഇത്തവണ ഏതാനും രാജ്യങ്ങളിലെ തീർത്ഥാടകർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്. വരും വർഷങ്ങളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. മക്ക റൂട്ട് പദ്ധതിയിൽ വരുന്ന തീർത്ഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് ഏറെക്കുറെ സമാനമാണിത്. മക്ക റൂട്ട് പദ്ധതി ആരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളിലെ തീർത്ഥാടകർക്ക് വളരെ ആശ്വാസമാകുന്നതാണ് ഈ പുതിയ പദ്ധതി.