യുഎഇയുടെ പാർലമെന്ററി ബോഡിയായ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) വർക്ക് പെർമിറ്റുകളുടെ കാലാവധി രണ്ട് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി ഉയർത്തുന്നതിന് അംഗീകാരം നൽകി. വർക്ക് പെർമിറ്റ് നേടുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവ് കുറയ്ക്കാനുള്ള നീക്കത്തിന് എഫ്എൻസി കമ്മിറ്റി ശുപാർശ ചെയ്തതിനെ തുടർന്നാണ് നടപടി.
നിലവിൽ രണ്ട് വർഷത്തേക്കാണ് യുഎഇയിൽ വർക്ക് പെർമിറ്റ് നൽകുന്നത്. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് രേഖ പുറത്തിറക്കിയിരിക്കുന്നത്. സാധുവായ പെർമിറ്റ് ഇല്ലാതെ ഒരാൾ രാജ്യത്ത് ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
സാമ്പത്തിക, വ്യാവസായിക കാര്യങ്ങളിൽ എഫ്എൻസി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ കാലാവധി മൂന്ന് വർഷമായി വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചു. ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസ് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ശുപാർശകളും ഇതോടൊപ്പം നിർദ്ദേശിച്ചു. എഫ്എൻസി അംഗീകരിച്ച മറ്റൊരു ശുപാർശ, പ്രൊബേഷൻ കാലയളവിനുശേഷം തൊഴിലാളികൾ അതേകമ്പനിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലിചെയ്യണം എന്നതാണ്. എന്നിരുന്നാലും, തൊഴിലുടമ സമ്മതിച്ചാൽ ഈ ആവശ്യം ഒഴിവാക്കാവുന്നതാണ്.
ഈ വർഷം രാജ്യത്തുടനീളം 72,000ൽ അധികം പരിശോധനകൾ നടത്തിയതായി ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം എഫ്എൻസിയോട് പറഞ്ഞു. വ്യാജ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട 2,300 കേസുകൾ ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 430 കേസുകൾ തിരിച്ചറിഞ്ഞു, ചിലത് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്.