ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വേതന നിയമങ്ങളില്‍ ഭേദഗതി നിശ്ചയിച്ച് കുവൈത്ത്. ഈ വിഭാഗത്തിലുള്ള മനുഷ്യശേഷിയുടെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യാത്രാ ടിക്കറ്റ് നിരക്കുകൾ ഒഴികെയുള്ള റിക്രൂട്ട്മെന്റ് ഫീസാണ് പരിഷ്ക്കരിച്ചത്. കുവൈത്ത് വാണിജ്യ മന്ത്രിയും സാമൂഹിക, സാമൂഹിക വികസന മന്ത്രിയുമായ ഫഹദ് അൽ ഷുറന്റേതാണ് ഉത്തരവ്.
മിനിസ്റ്റീരിയൽ ഡിക്രി അനുസരിച്ച് ഫിലിപ്പീൻസിൽ നിന്ന് റിക്രൂട്ട് ചെയ്യുന്ന ഒരു ഗാർഹിക തൊഴിലാളിയുടെ കരാർ 850 ദിനാറായും ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഒരു തൊഴിലാളിക്ക് 700 ദിനാറായുമാണ് നിശ്ചയിച്ചിട്ടുളളത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ കരാർ മൂല്യം അനുസരിച്ച് ഒരു തൊഴിലാളിക്ക് 500 ദിനാറാണെന്നും നിജപ്പെടുത്തി.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാലത്ത് ഗാര്‍ഗിക തൊഴിലാളികൾ കൂട്ടമായി നാടുകളിലേക്ക് മടങ്ങിയതോടെ തൊഴിലാളിക്ഷാമം രൂക്ഷമാണ്. പുതിയ റിക്രൂട്ടുമെന്റുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ക്ഷാമം രൂക്ഷമാക്കി. അതേസമയം തൊഴിൽ-കയറ്റുമതി വിപണി വിപുലീകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ ഭേതഗതികൾ പുറപ്പെടുവിച്ചത്.