കണ്ണൂർ ജില്ല കോടതി ജഡ്ജി ഉള്‍പ്പെടെയുള്ളവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. അലർജി ഉൾപ്പെടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രോഗം ബാധിച്ചവരിൽ നിന്നും രക്തവും സ്രവവും ശേഖരിച്ചു. ഇത് വൈറോളജി ലാബിലേക്ക് അയച്ച പരിശോധന ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആരോഗ്യ വിഭാഗം അധികൃതരാണ് ഇക്കാര്യം പുറത്തു വിട്ടത്. കൊതുകിൽ നിന്നാണ് രോഗം ഉണ്ടായതെന്നാണ് നിഗമനം. ഇതിന്റെ പശ്ചാത്തലത്തിൽ കോടതിവളപ്പില്‍ വെള്ളിയാഴ്ച കൊതുക് നശീകരണം നടത്തി. കൂടാതെ കോടതിയ്ക്ക് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രികളിൽ നിന്നുള്ള ഉന്നത മെഡിക്കൽ സംഘം വ്യാഴാഴ്ച വൈകിട്ട് ജില്ല കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിടുന്ന ജീവനക്കാരെ സംഘം പരിശോധിച്ചിരുന്നു.
അഡീഷനൽ ജില്ല കോടതി (മൂന്ന്), അഡീഷനൽ ജില്ല കോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അഭിഭാഷകർക്കുമാണ് രോഗം പിടിപ്പെട്ടത്. രണ്ട് ന്യായാധിപരിൽ ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ചൊറിച്ചിൽ, കൈകാല്‍ സന്ധി വേദന, കണ്ണിന് കഠിനമായ നീറ്റൽ എന്നീ പ്രയാസങ്ങളാണ് പലരും അനുഭവിക്കുന്നത്. പ്ലേറ്റ്ലെറ്റ് കുറയുന്ന അവസ്ഥയുമുണ്ട്. രോഗ വ്യാപനത്താൽ മൂന്ന് കോടതികളിലെയും ദൈനം ദിന പ്രവൃത്തികൾ കഴിഞ്ഞ ദിവസങ്ങളിൽ തടസപ്പെട്ടിരുന്നു.