കൊല്ലം കടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് പരാതി നൽകാൻ എത്തുന്നവരുടെ കൂട്ടത്തിൽ ഒരു ചെറുപ്പക്കാരനുമുണ്ട്. പരാതികൾ ഓരോന്നായി വായിക്കുന്നതിനിടയിൽ ആ യുവാവിന്റെ പരാതിയും ഉദ്യോഗസ്ഥന്റെ മുന്നിലെത്തി. പരാതി വായിച്ച പോലീസുകാരൻ ആദ്യമൊന്ന് ഞെട്ടി. ഒരുപക്ഷെ ഇങ്ങനെയൊരു പരാതി ഇതാദ്യമായിരിക്കും. ‘ എനിക്ക് 32 വയസ്സായി. 12 സെന്റ് സ്ഥലവും വീടുമുണ്ട്. മാതാപിതാക്കൾ ഇല്ല, തൊഴിലുറപ്പും പത്രമിടലും ലോട്ടറി വില്പനയുമാണ് ജോലി. അനാഥാലയത്തിൽ നിന്നായാലും ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണം’ എന്നായിരുന്നു 32 കാരനായ ആ യുവാവ് നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്.
കൊല്ലം മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മൂകുളുവിള വീട്ടിൽ ഭിന്നശേഷിക്കാരനായ അനിൽ ജോൺ ആണ് ഈ വിചിത്ര പരാതിയുമായെത്തി കൊല്ലം കടയ്ക്കൽ സ്റ്റേഷനിലെ പോലീസുകാരിലും ജനങ്ങളിലും അമ്പരപ്പുണ്ടാക്കിയത്. ആദ്യമായാണ് ഒരു യുവാവ് വിവാഹം നടത്തി തരണമെന്ന ആവശ്യവുമായി പോലിസുകാരെ സമീപിക്കുന്നത്
മാതാപിതാക്കൾ മരണപ്പെട്ടതോടെ ഏകാന്ത ജീവിതം നയിക്കുകയാണ് അനിൽ ജോൺ. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുമുണ്ട്. തൊഴിലുറപ്പ് ജോലിക്കും വീടുകൾ തോറും രാവിലെ പത്രമിട്ടും ലോട്ടറി വിൽപന നടത്തിയുമാണ് അനിൽ ജീവിക്കുന്നത്. സമാന ആവശ്യവുമായി ബന്ധുക്കളെയും നാട്ടുകാരെയും പള്ളിക്കാരേയുമെല്ലാം അനിൽ സമീപിച്ചിട്ടുണ്ട്. പക്ഷെ, അവരാരും അതിനു മുൻകൈ എടുത്തില്ല. ഒടുവിൽ ഒരു കൂട്ട് വേണമെന്ന ആഗ്രഹവുമായി അനിൽ പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതി യാഥാർഥ്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. എന്നാൽ പോലീസുകാർക്ക് എന്ത് ചെയ്യാൻ കഴിയും. ബ്രോക്കർമാരോടും മറ്റും പറയുന്നതിലപ്പുറം എന്തെങ്കിലും ചെയ്യാൻ തങ്ങൾക്കും കഴിയില്ലെന്ന് കടയ്ക്കൽ എസ്.എച്ച്.ഒ രാജേഷ് പറയുന്നു. പോലീസിന്റെ സഹായത്തോടെ കല്യാണം കഴിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുമായി ഈ യുവാവ് കാത്തിരിക്കുകയാണ്.