റെസ്ലിംഗ് എൻറർടെയ്ൻമെൻറ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. 36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്.
ബ്രേ വയറ്റിൻറെ മരണവാർത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടൻറ് ഓഫീസർ ട്രിപിൾ എച്ചാണ് (പോൾ മൈക്കൽ ലെവിസ്ക്യു) സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ആരോഗ്യ കാരണങ്ങളാൽ മാസങ്ങളായി റെസ്ലിംഗ് രംഗത്ത് ബ്രേ വയറ്റ് സജീവമായിരുന്നില്ല. റിംഗിൽ ബ്രേ വയറ്റ് എന്നായിരുന്നെങ്കിലും വിന്ദം ലോറൻസ് റൊറ്റൂണ്ട എന്നായിരുന്നു യഥാർഥ പേര്. ബ്രേ വയറ്റിൻറെ പിതാവും (മൈക്ക് റൊറ്റൂണ്ട) മുത്തശ്ശനും പ്രൊഫഷണൽ റെസ്ലിംഗ് താരമായിരുന്നു. ബ്രേ വയറ്റിൻറെ അമ്മാവൻ ബാരി വിന്ദം എൺപതുകളിലെയും തൊണ്ണൂറുകളിലെയും സൂപ്പർ താരങ്ങളിലൊരാളായിരുന്നു.
2009 മുതൽ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്ലിംഗ് എൻറർടെൻമെൻറ് രംഗത്തെ സൂപ്പർ താരങ്ങളിലൊരാളായിരുന്നു. ഡബ്ല്യൂഡബ്ല്യൂഇയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളായിരുന്നു. ആരാധകരെ കയ്യിലെടുക്കുന്ന വ്യത്യസ്തമായ പ്രകടന രീതികൾ കൊണ്ട് ശ്രദ്ധ നേടി. ബ്രേ വയറ്റ് ഡബ്ല്യൂഡബ്ല്യൂഇയിൽ മൂന്ന് തവണ ജേതാവായിട്ടുണ്ട്. ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യൻഷിപ്പ് ഒരിക്കലും യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ് രണ്ട് തവണയും സ്വന്തമാക്കി. സ്മാക്ക്ഡൗൺ ടാഗ് ടീം ചാമ്പ്യൻഷിപ്പിൽ റാണ്ടി ഓർട്ടൻ അടക്കമുള്ള ഇതിഹാസ താരങ്ങൾക്കൊപ്പം മത്സരിച്ചു.