വിവിധ മേഖലകളിൽ വ്യക്തിമുദ്ര തെളിയിച്ചവരെ തെരഞ്ഞെടുപ്പ് രംഗത്തിറക്കാൻ പല രാഷ്ട്രീയ പാർട്ടികളും ശ്രമിക്കാറുണ്ട്. അത്തരത്തിൽ കോൺഗ്രസ് നടത്തുന്ന നീക്കമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹൈദരാബാദ് മണ്ഡലത്തിൽ ടെന്നിസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ സാനിയ മിർസയെ നിർത്തി മണ്ഡലം പിടിക്കാനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചു ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയ മിർസയുടെ പേര് ചർച്ചയായത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സ്ഥാനാർഥിയായി സാനിയ മിർസയുടെ പേര് നിർദ്ദേശിച്ചതെന്നാണു റിപ്പോർട്ട്. അസ്ഹറുദ്ദീന്റെ മകൻ മുഹമ്മദ് അസദ്ദുദീൻ സാനിയ മിർസയുടെ സഹോദരി അനം മിർസയെ 2019ൽ വിവാഹം കഴിച്ചിരുന്നു. സാനിയ മിർസയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹായമാകുമെന്നാണു വിലയിരുത്തൽ. 1980ൽ കെ.എസ്. നാരായണൻ ആണ് ഹൈദരാബാദിൽ വിജയിച്ച അവസാന കോൺഗ്രസ് നേതാവ്.