വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന് ഇറങ്ങിയത്.ആന മാനന്തവാടി നഗരത്തിലുമെത്തി. കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ മാനന്തവാടിയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. സ്കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളിലെത്തിയ കുട്ടികളെ പുറത്തിറങ്ങാതെ സുരക്ഷിതമായി നിര്‍ത്തണമെന്നും നിർദ്ദേശത്തിലുണ്ട്.
കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
അതേസമയം മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ തിരിച്ചയക്കുന്നത് സാഹസികമായ ജോലിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ- വ്യാപാര മേഖലയിലാണ് ആനയുള്ളത്. മയക്കുവെടി വയ്ക്കുകയാണ് പോംവഴി. എന്നാൽ, ജനവാസ മേഖലയിൽ വെച്ച് മയക്കുവെടി വെക്കാൻ സാധിക്കില്ല എന്നും അദ്ദേഹം. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതയോടെയുള്ള പ്രവർത്തനം നടക്കുകയാണ്. ജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ നടപടികൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഇറങ്ങിയത് കർണാടകയിൽ നിന്നുള്ള ആന. അതിനാൽ കർണാടകയുടെ സഹായം കൂടി അഭ്യർത്ഥിക്കും. ജനങ്ങളുടെ സഹകരണം വേണം. ഇപ്പൊൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട് എന്നും മന്ത്രി പ്രതികരിച്ചു.