കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും കുറ്റം ചെയ്തവരിൽ നിന്നും 25,000 രൂപ വരെ പിഴയും ഈടാക്കുമെന്ന് തദ്ദേശ വകുപ്പ് അഡിഷണൽ അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവിറക്കിയത്. ഇപ്പോഴിതാ കേരളത്തിലെ ആദ്യ കേസ് ആലുവയിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കണ്ണൂരിൽ നിന്നെത്തിയ വാഹന ഡ്രൈവർ നൽകിയ വിവരം അനുസരിച്ചാണ് രണ്ടുപേരെ പിടികൂടി കുറ്റം ചുമത്തിയത്.
പിടികൂടിയവരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം തുകയാണ് പാരിതോഷികമായി വിവരം നൽകിയവർക്ക് ലഭിക്കുക. കൊച്ചിയിൽ നിന്നുള്ള ഹോട്ടൽ മാലിന്യം പുലർച്ചെ നാല് മണിക്കാണ് പിക്കപ് വാഹനത്തിൽ കൊണ്ടുവന്ന് ആലുവ-എറണാകുളം ദേശീയപാതയിലെ മുട്ടം ഭാഗത്ത് തള്ളിയത്. ആലുവ ഉളിയന്നൂർ കാട്ടിപ്പറമ്പ് ബികെ ബിൻഷാദ് (35), ചെങ്ങമനാട് പാലപ്രശേരി തച്ചകത്ത് സ്വദേശി ടിബി സജീർ (40) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. കെഎൽ 29 ബി 7710 നമ്പർ പിക്കപ് വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്..
പ്രതികൾ മാലിന്യം തള്ളുന്ന സമയത്ത് അതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറായ കണ്ണൂർ സ്വദേശി ആണ് വിഡിയോ എടുത്ത് ആലുവ പോലീസിന് വാട്സാപ് ചെയ്തത്. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സംഘം എത്തി പ്രതികളെ പിടികൂടി. വിവരം നൽകിയയാൾക്കു പാരിതോഷികം നൽകാൻ പോലീസ് ശുപാർശ ചെയ്തിട്ടുണ്ട്.