ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങൾക്ക് തിരിച്ചടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിന്റെ ‘ബ്ലോക്ക്’ അനുഭവപ്പെട്ടതാണ് പ്രവാസികളെ ദുരിതത്തലാക്കിയത്. ജോലിചെയ്യുന്ന വിദേശരാജ്യങ്ങളിലിരുന്നു തന്നെ voters.eci.gov.in എന്ന ലിങ്ക് വഴി നേരത്തേ വോട്ടർപട്ടികയിൽ പ്രവാസി വോട്ടറായി പേര് ചേർക്കാമായിരുന്നുവെങ്കിൽ ഇത്തവണ ഈ വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്നില്ലെന്നതാണ് പ്രശ്നം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വോട്ടുചേർക്കൽ ക്യാമ്പയിനും ആരംഭിക്കുന്നത്. 2014, 2019 ലോക്സഭ, 2016,2021 നിയമസഭ തെരഞ്ഞെടുപ്പിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റ് വഴി ഗൾഫ് രാജ്യങ്ങളിൽനിന്നു തന്നെ പ്രവാസി വോട്ടുകൾ ചേർക്കാൻ അവസരമുണ്ടായിരുന്നു.
അവശ്യവിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തതിന് ശേഷം, പ്രിന്റെടുക്കുന്ന ‘ഫോം സിക്സ് എ’രേഖകൾസഹിതം തങ്ങൾ താമസിക്കുന്ന ഇടങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറായ തഹസിൽദാർക്ക് സമർപ്പിച്ചായിരുന്നു വോട്ടർപട്ടികയിൽ പേര് ഉറപ്പിക്കുന്നത്. എന്നാൽ, ഇത്തവണ കെ.എം.സി.സി, ഇൻകാസ് ഉൾപ്പെടെ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് ചേർക്കൽ ക്യാമ്പയിന് തുടക്കം കുറിച്ചുവെങ്കിലും ലിങ്ക് ഓപണാകുന്നില്ലെന്ന ആശങ്ക പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്.
വിവിധ ഗൾഫ് രാജ്യങ്ങളിലായി 89 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇവരിൽ ചെറിയൊരു ശതമാനം മാത്രമാണ് നാട്ടിലെത്തി വോട്ടുചെയ്യാൻ ശ്രമം നടത്തുന്നുള്ളു. അത്തരക്കാർക്ക് നാട്ടിലേക്ക് പോകുംമുമ്പേ വോട്ടുറപ്പിക്കാനുള്ള അവസരമാണ് ‘വെബ്സൈറ്റിന്റെ ബ്ലോക്കിലൂടെ ഇല്ലാതാവുന്നത്.