മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്ന് മൂന്ന് വർഷത്തിനിടെ മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ ലഭിച്ചെന്ന് റിപ്പോർട്ട്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനി പണം നൽകിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകൾ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട്. സിഎംആർഎൽ വീണയ്ക്ക് 55 ലക്ഷം രൂപയും വീണയുടെ ഉടമസ്ഥതിയിലുള്ള കമ്പനിയായ എക്സാലോജിക്കിന് 1.17 കോടി രൂപയും ചേർത്ത് മൊത്തം 1.72 കോടി രൂപ നൽകിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് സിഎംആർഎൽ വീണയ്ക്കും വീണയുടെ കമ്പനിക്കും പണം നൽകിയിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു സേവനവും നൽകാതെയാണ് പണം വാങ്ങിയതെന്നും ബാങ്ക് മുഖേനയാണ് പണം നൽകിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് അംഗീകരിച്ചു.
അതേസമയം, വീണയുടെ സ്ഥാപനവുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിനെക്കുറിച്ച് തനിക്കാന്നും അറിയില്ലെന്നും സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്ത പ്രതികരിച്ചു.