കോൺഗ്രസും ലീഗും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും പതിറ്റാണ്ടുകൾ നീണ്ട സാഹോദര്യബന്ധമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മലപ്പുറത്ത് പാണക്കാട് തങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. കേരളത്തിൽ യുഡിഎഫ് ഏറ്റവും സുശക്തമായ ജില്ലയാണ് മലപ്പുറമെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ ലോകസ്ഭാ ഇലക്ഷൻ തൊട്ടുമുൻപായി കോൺഗ്രസും ലീഗും തമ്മിൽ ജില്ലയിൽ പലയിടത്തും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇന്ന് ഒരു പഞ്ചായത്തിൽപോലും അഭിപ്രായവ്യത്യസമില്ലെന്നും സതീശൻ പറഞ്ഞു. പാണക്കാട് തറവാട്ടിൽ കോൺഗ്രസ് നേതാക്കൾ എത്തുന്നത് സ്വാഭാവികമായ കാര്യമാണ്. ഇതൊരു സൗഹൃദസന്ദർശനമാണ്. ഇന്ന് മലപ്പുറത്ത് കോൺഗ്രസിന്റെ കൺവെൻഷൻ നടക്കുന്ന ദിവസമായതിനാൽ ഇവിടെയെത്തിയതെന്ന് സതീശൻ പറഞ്ഞു.
കോൺഗ്രസിനകത്ത് പ്രശ്നമുണ്ടായിൽ കോൺഗ്രസും ലീഗിനകത്ത് പ്രശ്നമുണ്ടായാൽ ലീഗ് തീർക്കും. രണ്ടും രണ്ട് രാഷ്ട്രീയപാർട്ടികളാണ്. ഒരുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിക്കുന്ന മുന്നണിയാണ്. പലസ്തീൻ സെമിനാറിൽ പങ്കെടുക്കാൻ സിപിഎം ക്ഷണിച്ചപ്പോൾ മുസ്ലീം ലീഗ് കൃത്യമായ മറുപടിയാണ് കൊടുത്തത്. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഇല്ലെന്നാണ് ലീഗ് പറഞ്ഞത്. പലസ്തിൻ വിഷയത്തിൽ ലീഗ് നടത്തിയ പരിപാടി പോലെ ഒരു പരിപാടി ലോകത്ത് ഒരിടത്തും നടത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു
അതേസമയം, സൗഹൃദസന്ദർശനം മാത്രമാണ് നടന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പ്രത്യേക അജണ്ട ഉണ്ടായിരുന്നില്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതിനെ പറ്റി ചർച്ച ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.