സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായി യുഎഇയും ന്യൂസിലാൻ്റും തമ്മിൽ പ്രഥമിക ചർച്ചകൾ ആരംഭിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ന്യൂസിലാൻ്റ് വ്യാപാര, കയറ്റുമതി വളർച്ചാ മന്ത്രി ഡാമിയൻ ഒ കോണറും തമ്മിലാണ് ചർച്ചകൾ നടന്നത്. ദുബായിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
യുഎഇയും ന്യൂസിലാൻഡും തമ്മിൽ ഉൽപ്പാദനക്ഷമമായ വ്യാപാര ബന്ധമുണ്ടെന്നും മന്ത്രിമാർ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള എണ്ണ ഇതര വ്യാപാരം 2022-ൽ 805 ദശലക്ഷം യുഎസ് ഡോളറിലെത്തിയിരുന്നു. 2021-നെ അപേക്ഷിച്ച് 7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2022-ലെ കണക്കനുസരിച്ച് അറബ് മേഖലയിലെ ന്യൂസിലാൻഡിൻ്റെ മുൻനിര വ്യാപാര പങ്കാളിയാണ് യുഎഇ.
നിലവിൽ ന്യൂസിലാൻഡിൻ്റെ വിദേശ വ്യാപാരത്തിൻ്റെ 2.5 ശതമാനമാണ് യുഎഇയുമായി പങ്കിടുന്നത്. യുഎഇ -ന്യൂസിലാൻഡ് പങ്കാളിത്ത കരാർ നിലവിൽ വരുന്നതോടെ വ്യാപാരത്തിൽ ഗണ്യമായ വർദ്ധവാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ സെയൂദി പറഞ്ഞു. ഇതിനിടെ കയറ്റുമതി ക്രെഡിറ്റും ഭക്ഷ്യസുരക്ഷ സംബന്ധിച്ച ധാരണാപത്രവും യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ന്യൂസിലാൻ്റിലെ വിദേശകാര്യ വാണിജ്യ മന്ത്രാലയവും തമ്മിൽ ഒപ്പുവച്ചു.
നിലവിൽ ഇന്ത്യ, ഇസ്രായേൽ, തുർക്കി, ഇന്തോനേഷ്യ, കംബോഡിയ എന്നീ അഞ്ച് രാജ്യങ്ങളുമായാണ് യുഎഇ സിഇപിഎ കരാർ ഒപ്പുവെച്ചിട്ടുളളത്.