പൊലീസുകാരന്റെ വെടിയേറ്റ് അൾജീരിയ–മൊറോക്കോ വംശജനായ നയെൽ (17) മരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം തുടരുന്നു. ഇന്നലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 1311 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച 917 പേർ അറസ്റ്റിലായിരുന്നു.
ഇന്നലെ നയെലിന്റെ സംസ്കാരച്ചടങ്ങുകൾ നടന്ന നോന്റേറിൽ 45,000 പൊലീസിനെ വിന്യസിച്ചിരുന്നു. രോഷാകുലരായ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. ഒട്ടേറെ വാഹനങ്ങൾ കത്തിച്ചു. കടകൾ കൊള്ളയടിച്ചു. മുന്നൂറിലേറെ പൊലീസുകാർക്കു പരുക്കേറ്റു. വാഹന പരിശോധനയ്ക്കിടെയാണ് വാഹനം ഓടിച്ചിരുന്ന നയെലിന് വെടിയേറ്റത്.
ഫ്രഞ്ച് നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനാൽ പാരീസിലെ എമിറാറ്റികൾ ജാഗ്രത പാലിക്കണമെന്ന് പാരീസിലെ യുഎഇ എംബസി മുന്നറിയിപ്പ് നൽകി. പ്രകടന സ്ഥലങ്ങളിൽ നിന്ന് പൗരന്മാരോട് വിട്ടുനിൽക്കാൻ എംബസി ആഹ്വാനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ, യുഎഇ പൗരന്മാർക്ക് 0097180024 അല്ലെങ്കിൽ 0097180044444 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.