യുക്രൈനുളള പിന്തുണ വ്യക്തമാക്കി യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് യുക്രൈന് പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് പിന്തുണ വ്യക്തമാക്കിയത്.
റഷ്യയുമായുള്ള സംഘർഷത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് മാനുഷികവും സാമ്പത്തികവുമായ സഹായം നൽകുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് നയതന്ത്ര ചർച്ചകൾ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിസന്ധി കൂടുതൽ വഷളാകാതിരിക്കാനുളള നീക്കങ്ങൾക്കും യുഎഇ പിന്തുണ നല്‍കും. യുദ്ധം അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും ആഗോള സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
യുക്രൈന് സംഘർഷത്തിൽ കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് യുഎഇ നിർണായക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 5 മില്യൺ ഡോളർ വിലമതിക്കുന്ന ദുരിതാശ്വാസ സഹായമെത്തിക്കാനാണ് നീക്കം. ബൾഗേറിയയിലേക്ക് പലായനം നടത്തിയവര്‍ക്കും സഹായമെത്തിക്കും. പോളണ്ടിലേയും മാൾഡോവയിലേയും യുക്രൈനിയന്‍ അഭയാർഥികൾക്ക് ഇതിനകം 150 ടണ്ണിലധികം ഭക്ഷണവും മെഡിക്കൽ സപ്ലൈകളും യുഎഇ അയച്ചു.
അതേസമയം യുഎഇയുടെ പിന്തുണയ്ക്ക് സെലന്‍സ്കി നന്ദി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം രൂപപ്പെട്ടതിന്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇരുനേതാക്കളും ചര്‍ച്ചകൾ നടത്തിയത്. റഷ്യന്‍ സന്ദര്‍ശന വേളയിലും യുക്രൈന് പ്രശ്ന പരിഹാരത്തിന് യുഎഇ പ്രസിഡന്റ് നിലപാടുകൾ സ്വീകരിച്ചിരുന്നു.