ശാസ്ത്ര സാങ്കേതിക വിദ്യയുടെ നവീകരണത്തിനായി യുഎഇയിൽ സുപ്രീം നയത്തിന് അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിമാരുടെ കൗൺസിലിലാണ് തീരുമാനം. യുഎഇയുടെ സാമ്പത്തിക സാംസ്കാരിക രംഗത്തിന്റെ വളർച്ചയിലേയ്ക്ക് വിരൽചൂണ്ടുന്ന നയങ്ങൾ രാജ്യത്തെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഊർജ്ജ സംക്രമണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, വ്യവസായവൽക്കരണം എന്നിവയുൾപ്പെടെ ആറ് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ സുപ്രീം നയങ്ങൾ. അതോടൊപ്പം സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള ദേശീയ നയവും കൗൺസിൽ അംഗീകരിച്ചു. സ്ത്രീകൾക്ക് ഏറ്റവും ഉയർന്ന പ്രതിരോധ, രോഗചികിത്സ, പുനരധിവാസ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
എല്ലാ സർക്കാർ, സ്വകാര്യ മേഖലകളും ആരോഗ്യ ഗവേഷണത്തെ പിന്തുണയ്ക്കുന്നതിൽ പങ്കാളികളാകും. വിവിധ ഗവേഷണ പരിപാടികളിലൂടെ രാജ്യത്തെ നിക്ഷേപങ്ങൾ വർധിക്കുകയും ഭാവിതലമുറയ്ക്ക് മികച്ച ഗവേഷണ അവസരങ്ങൾ ലഭ്യമാകുകയും ചെയ്യുമെന്ന് കൗൺസിൽ വിലയിരുത്തി.