യുഎഇ സ്വദേശിവൽക്കരണ നിയമങ്ങൾ പുതുക്കി. ഇനി മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളും സ്വദേശികളെ നിയമിക്കണം. യുഎഇയിലെ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതിന് മുൻപ് 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ കമ്പനികൾക്ക് മാത്രമേ പ്രസ്തുത നിയമം ബാധകമായിരുന്നുള്ളു. 14 പ്രധാന സാമ്പത്തിക മേഖലകളിലായി ടാർഗെറ്റ് ചെയ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണം വർധിപ്പിക്കാനാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്. 2024-ലും 2025-ലും ഒരു യുഎഇ പൗരനെയെങ്കിലും നിയമിക്കേണ്ടത് നിർബന്ധമാണ്.
കൂടാതെ 2025-ൽ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 2026 ജനുവരിയിൽ 108,000 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. നിയമം ബാധകമായ സ്ഥാപനങ്ങൾക്കായുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ ലിസ്റ്റ് ചുവടെ.
* ഇൻഫർമേഷൻ സെക്ടർ
* സാമ്പത്തിക, ഇൻഷുറൻസ് പ്രവർത്തനങ്ങൾ
* റിയൽ എസ്റ്റേറ്റ്
* പ്രൊഫഷണൽ, സാങ്കേതിക പ്രവർത്തനങ്ങൾ
* അഡ്മിനിസ്ട്രേറ്റീവ്, പിന്തുണാ സേവനങ്ങൾ
* കലയും വിനോദവും
* ഖനനവും ക്വാറിയും
* പരിവർത്തന വ്യവസായങ്ങൾ
* വിദ്യാഭ്യാസം
* ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവർത്തനവും
* നിർമ്മാണം
* മൊത്തവും ചില്ലറയും
* ഗതാഗതവും സംഭരണവും
* ഹോസ്പിറ്റാലിറ്റി, റെസിഡൻസി സേവനങ്ങൾ
ജോലിയുടെ തരങ്ങൾ, തൊഴിൽ അന്തരീക്ഷം, ഭൂമിശാസ്ത്രപരമായ സ്ഥാനം, സാമ്പത്തിക മേഖലകളിലെ വളർച്ചയുടെ സ്വഭാവം, എമിറേറ്റൈസേഷൻ മുൻഗണനകൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ടാർഗെറ്റുചെയ്ത സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.