സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഫീസ് പദ്ധതിയില്‍ പുതിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് യുഎഇ . സ്വദേശിവല്‍ക്കരണം മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്വദേശി ജീവനക്കാര്‍ക്കും പുരസ്കാരം നല്‍കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും ഇമാറാത്തി ടാലന്റ് കോംപറ്റീറ്റീവ്നസ് കൗണ്‍സില്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് നഫീസ് പുരസ്കാര പദ്ധതി പ്രഖ്യാപിച്ചത്.
ദേശീയ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് ശക്തി പകരുകയെന്ന ലക്ഷ്യത്തോടെയാണ് നഫീസ് പദ്ധതി രാജ്യം നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തില്‍ 50 പദ്ധതികൾ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ‘നഫീസ് അവാര്‍ഡ്’ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ യുവാക്കൾക്ക് മാന്യമായ തൊഴിലും ജീവിതവും പ്രദാനം ചെയ്യുന്നതിനൊപ്പം അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാന്‍ സഹായിക്കുകയുമാണ് സ്വദേശിവല്‍ക്കരണ പ്രക്രിയയിലൂടെ ലക്ഷ്യമിടുന്നതെന്നും ശൈഖ് മന്‍സൂര്‍ വ്യക്തമാക്കി.
കമ്പനികള്‍ക്ക് അവാര്‍ഡ്
കമ്പനികൾക്ക് മൂന്ന് തലവത്തിലാണ് നഫീസ് അവാര്‍ഡുകൾ പ്രഖ്യാപിച്ചിട്ടുളളത്. സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിച്ചവരും നഫീസ് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തവരുമായ സ്വകാര്യ കമ്പനികളെയാണ് ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. 1,000 ജീവനക്കാരും അതില്‍ കൂടുതലുമുള്ള വലിയ കമ്പനികള്‍, 500 മുതല്‍ 999 വരെ ജീവനക്കാരുള്ള ഇടത്തരം കമ്പനികള്‍, 499 ജീവനക്കാരില്‍ കുറവ് ജീവനക്കാരുള്ള ചെറുകിട കമ്പനികള്‍ ഇങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കുക. ഓട്ടേമേറ്റഡ് പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് വിജയികളായ കമ്പനികളെ തിരഞ്ഞെടുക്കുക. നാമനിര്‍ദ്ദേശത്തിനായി കമ്പനികള്‍ ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കുകയോ അപേക്ഷകള്‍ പൂരിപ്പിക്കുകയോ ചെയ്യേണ്ടതില്ല.
വ്യക്തിഗത പുരസ്കാരം
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ നിയമിക്കപ്പെടുന്ന സ്വദേശികളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരേയും ആദരിക്കും. സ്വകാര്യ മേഖലയിലെ എല്ലാ സ്വദേശി ജീവനക്കാര്‍ക്കും www.nafis.gov.ae എന്ന വെബ്സൈറ്റ് വഴി ഇതില്‍ പങ്കെടുക്കാം. അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകളും ഹാജരാക്കണം. അപേക്ഷകള്‍ ശൈഖ് ഖലീഫ ഗവണ്മെന്റ് എക്സലന്‍സ് പ്രോഗ്രാമിലെ അംഗീകൃത ജൂറി വിലയിരുത്തിയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുക.