സൗദിയും ചൈനയും തമ്മിൽ ടൂറിസം കരാറിൽ ഒപ്പുവെച്ചു. സൗദിയിലെ ടൂറിസം മേഖലയിൽ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ കരാർ. ഇതുവഴി ചൈനീസ് വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് സൗദിയുടെ പ്രധാന ലക്ഷ്യം. സൗദി ടൂറിസം മന്ത്രാലയത്തിന് വേണ്ടി ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹ്മദ് അൽ ഹർബിയും ചൈനീസ് സാംസ്കാരിക-ടൂറിസം ഡെപ്യൂട്ടി മന്ത്രി ഡു ജിയാങ്ങുമാണ് കരാറിൽ ഒപ്പുവെച്ചത്. 2030ഓടെ പ്രതിവർഷം 30 ലക്ഷം ചൈനീസ് വിനോദസഞ്ചാരികൾ സൗദിയിലേക്കെത്തുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
ഇതോടെ സൗദിയിലേക്ക് വരാനുള്ള ഇ-വിസ ലഭിക്കാൻ യോഗ്യതയുള്ള 57 രാജ്യങ്ങളിൽ ഒന്നായി ചൈന മാറും. കൂടാതെ മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ സൗദിയിൽ ഇറങ്ങാനും 96 മണിക്കൂർ വരെ തങ്ങാനും അനുവദിക്കുന്ന ട്രാൻസിറ്റ് വിസകളും ചൈനീസ് പൗരന്മാർക്ക് ഇനി മുതൽ അനുവദിക്കും. ടൂറിസ്റ്റുകളുടെ യാത്രയെ സഹായിക്കാനുള്ള സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ഭാഷകളുടെ പട്ടികയിലും ചൈനീസ് ഭാഷയെ ഉൾപ്പെടുത്തി. ചൈനീസ് ടൂറിസ്റ്റുകൾക്ക് സൗകര്യപ്രദമായ ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങളും സൗദിയിൽ ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.