ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഇന്ത്യയും ഒമാനും തമ്മിലുള്ള സാംസ്കാരിക ബന്ധവും സൗഹൃദവും വ്യക്തമാക്കുന്നതാണ് സ്റ്റാമ്പുകൾ. ഒമാൻ പോസ്റ്റും ഇന്ത്യൻ പോസ്റ്റും സംയുക്തമായാണ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
ഇന്ത്യയിലെയും ഒമാനിലെയും നാടോടി നൃത്തകലകളെ പ്രമേയമാക്കിയാണ് സ്റ്റാമ്പുകൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ രസ്ഹയും രണ്ടാമത്തെ സ്റ്റാമ്പിൽ ഗുജറാത്തിലെ പരമ്പരാഗത ദാണ്ഡിയ റാസ് നൃത്തരൂപവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 200 ബൈസ (43 രൂപ) മൂല്യമുള്ളതാണ് രണ്ട് സ്റ്റാമ്പുകളും.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഒമാൻ ഭരണാധികാരിക്ക് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ വെച്ച് ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി ഇരുവരും ചർച്ച നടത്തി. കൂടാതെ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുന്നതിന്റെ സാധ്യതകളും ചർച്ച ചെയ്തു. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരി ഇന്ത്യയിൽ നിന്ന് മടങ്ങി.