ഖത്തറിന്റെ വടക്കൻ മേഖലയെയും ബഹ്റൈൻ്റെ കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്ര പാതയായ ഖത്തർ-ബഹ്റൈൻ കോസ് വെ (ക്യുബിസി) പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 30 മിനിറ്റായി കുറയും. നിലവിൽ കരമാർഗം ഖത്തറിൽ നിന്ന് ബഹ്റൈനിലെത്താൻ ഏകദേശം 5 മണിക്കൂറാണ് ആവശ്യമുള്ളത്. ഭാവിയിൽ ഇതുവഴി ചരക്ക്, അതിവേഗ പാസഞ്ചർ റെയിൽ ലൈനുകളും ആരംഭിക്കുന്നതിനായി റെയിൽ പ്ലാറ്റ്ഫോമും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
40 കിലോമീറ്റർ നീളുന്ന കോസ് വെയിൽ ഇരട്ട രണ്ട് വരി ഹൈവേ, ഒരു റെയിൽ പ്ലാറ്റ്ഫോം, 2 ദിശകളിലുമായുള്ള എമർജൻസി ലൈനുകൾ എന്നിവ ഉൾപ്പെടെ 4 പാതകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ ഫിക്സഡ് കോസ് വെയായി ക്യൂബിസി മാറും. മണിക്കൂറിൽ 4,000 മുതൽ 5,000 വരെ വാഹനങ്ങൾ ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ടാകും.
ഇരുരാജ്യങ്ങളിലെയും അതിർത്തി സംവിധാനങ്ങൾക്ക് പുറമെ ഇ-പേയ്മെന്റ് സംവിധാനം, സൂപ്പർ വൈസറി കൺട്രോൾ, ഡാറ്റ അക്വസിഷൻ സിസ്റ്റം, ഗതാഗത നിരീക്ഷണ-സർവെയിലൻസ് സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക് മാത്രമല്ല സൗദിയിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കുമുള്ള യാത്രയും ഇതോടെ എളുപ്പമാകും. ഇരുരാജ്യങ്ങളിലെയും കച്ചവട, ടൂറിസം മേഖലയിൽ ഉൾപ്പെടെ സ്വാധീനം ചെലുത്താൻ സഹായിക്കുന്നതാണ് ഈ സമുദ്ര പാത.