യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ നിയമം നടപ്പിലാക്കാത്ത കമ്പനികൾ വൻതുകയാണ് പിഴയായി നൽകേണ്ടിവരിക. ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
ജൂൺ 30 ആയിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന അവസാന തീയതി. എന്നാൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രമാണിച്ച് അവസാന തിയതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന സ്വദേശിവത്കരണ നിബന്ധനകള്‍ അന്‍പതിലധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകവുമാണ്. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളിൽ മൂന്നു ശതമാനം സ്വദേശികളെ ഉൾപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമത്തിൽ ഇളവുണ്ട്. 2026ഓടെ സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ എണ്ണം 10 ശതമാനമായി വർധിപ്പിക്കാനാണ് ഉദ്ദേശ്യം.
ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ 10,000 സ്വദേശികൾ കൂടി ജോലിയിൽ പ്രവേശിച്ചതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 66,000 ആയി ഉയർന്നതായി മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി അബ്ദുറഹ്മാൻ അൽ അവർ പറഞ്ഞു. സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിലാണ് സ്വദേശിവത്കരണ നിയമം പ്രഖ്യാപിച്ചത്. സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കും.