മലയാള സിനിമയിൽ ഉയർന്നുവരുന്ന മീടൂ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് രേഷാകുലനായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയിൽ നിന്നും ഉയരുന്ന ആരോപണങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകർ ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണെന്നും എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
“മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ നിങ്ങൾ അതുവെച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിൻ്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്” എന്നാണ് പറഞ്ഞത്.
കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനം എടുക്കും. ഉയർന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിച്ചു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.