തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും നേമം സ്വദേശിയും കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറുമായ എൽ.എച്ച്. യദുവും തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലും വർത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. യദു മേയറോട് മോശമായി പെരുമാറി എന്ന് കാണിച്ച് തിരുവനന്തപുരം കോർപറേഷൻ യദുവിനെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള പ്രമേയവും പാസ്സാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണ്.
ഈ സാഹചര്യത്തിൽ യദു നല്കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരിക്കുകയാണിപ്പോൾ. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, അപമാനിച്ചു തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച പരാതിയിൽ കേസെടുക്കാത്ത കന്റേോൺമെന്റ് എസ്.എച്ച്.ഒയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയിൽ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു
മേയ് ഒമ്പതിന് തിരുവനന്തപുരത്തെ കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങിലായിരിക്കും കേസ് പരിഗണിക്കുക. ആര്യ രാജേന്ദ്രൻ, കെ.എം. സച്ചിൻദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് യദു പരാതി നൽകിയിരിക്കുന്നത്. ഇവർ ഏപ്രിൽ 27-ന് യദു ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. മാത്രമല്ല, തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തുവെന്നും യദു പരാതിയിൽ ആരോപിച്ചു. അന്ന് രാത്രി പത്തരയ്ക്ക് യദു കന്റോൺമെന്റ് എസ്.എച്ച്. ഒയ്ക്ക് പരാതി നൽകിയെങ്കിലും അവർ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദു പരാതിയിൽ പറഞ്ഞു.
മാത്രമല്ല, കന്റോൺമെന്റ് എസ്.എച്ച്.ഒയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നും യദു പരാതിയിൽ ആവശ്യപ്പെട്ടു. ഒന്നു മുതൽ അഞ്ചു വരെയുള്ള എതിർകക്ഷികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരേയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്.