രണ്ട് മാസത്തെ വേനൽ അവധിയിലേക്ക് കടക്കുകയാണ് സംസ്ഥാനത്തെ സ്കൂളുകൾ. എസ്എസ്എൽസി ഇന്ന് അവസാനിച്ചു. നാളെ കൂടി ചില പരീക്ഷകൾ ഉണ്ട്. എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. 70 ക്യാംപുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും.
മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി പരീക്ഷകൾ നാളെയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകർ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയത്തിൽ പങ്കെടുക്കും.ഇത്തവണ റെഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 പേരും പരീക്ഷയെഴുതി. മലയാളം മീഡിയത്തിൽ 1,67,772 വിദ്യാർഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഗൾഫ് മേഖലയിൽ 536 വിദ്യാർഥികളും ലക്ഷദ്വീപിൽ 285 വിദ്യാർഥികളും പരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് മൂവാറ്റുപുഴ എൻഎസ്എസ്എച്ച്എസ്, തിരുവല്ല ഗവൺമെന്റ് എച്ച്എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്എസ്, എടനാട് എൻഎസ്എസ് എച്ച്എസ് എന്നീ സ്കൂളുകളിലാണ്. ഇവിടെ ഓരോ വിദ്യാർഥി വീതമാണ് പരീക്ഷ എഴുതിയത്.