ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിന് ദക്ഷിണമേഖല ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
സംഘം ആദ്യം പോയത് വർക്കല ഭാഗത്തേയ്ക്ക് എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വർക്കല ഭാഗത്ത് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഒരു സ്ത്രീയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സൂത്രധാരൻ എന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യക്തിവിരോധമാണോ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാൽ മാത്രമേ എന്തിനാണ് തട്ടിക്കൊണ്ടുപോയത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് പറയുന്നു.
അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെയും കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീ സംസാരിച്ച കടയുടമയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.