കഴിഞ്ഞ മാസം സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ അകപ്പെട്ട് ഒരാൾ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 10000 ഡോളർ വീതമാണ് നിശ്ചയിച്ചത്.
ഗുരുതര പരുക്കേറ്റവർക്ക് ചികിത്സാ ചിലവിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ തുക അനുവദിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ അത്തരക്കാർക്ക് അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് 25,000 ഡോളർ മുൻകൂറായും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലണ്ടനിൽ നിന്നുള്ള എസ്ക്യു 321 വിമാനം മ്യാൻമറിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട 73 കാരനായ ബ്രിട്ടീഷുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.
സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777-300ER വിമാനം അപകടത്തെ തുടർന്ന് ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടിരുന്നു. യാത്രാ തടസ്സം നേരിട്ടതിനെ തുടർന്ന് വിമാനത്തിലെ എല്ലാ യാത്രക്കാർക്കും വിമാന ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നും യൂറോപ്യൻ യൂണിയനിലെയോ ബ്രിട്ടനിലെയോ ചട്ടങ്ങൾക്കനുസൃതമായി മറ്റ് നഷ്ടപരിഹാരം ലഭിക്കുമെന്നും സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു.