തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവ നടിക്കെതിരെ പോലീസിൽ പരാതി നൽകി നടൻ സിദ്ധിഖ്. ആരോപണങ്ങൾക്ക് പിന്നിൽ വലിയ അജണ്ടയുണ്ടെന്നും നടി പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നുമാണ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സിദ്ധിഖ് പറഞ്ഞത്.
വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നാണ് സിദ്ധിഖ് വ്യക്തമാക്കുന്നത്. “ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. 2018-ൽ താൻ മോശമായ വാക്കുകൾ പ്രയോഗിച്ചുവെന്നാണ് ഇവർ പറഞ്ഞിരുന്നത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കൾക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാൻ അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികവുമായി ഉപദ്രവിച്ചിട്ടില്ല.
തനിക്കെതിരേ മാത്രമല്ല മറ്റ് 14 പേർക്കെതിരെ ഈ വ്യക്തി ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചു. ഈ വ്യക്തിയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്. ജനശ്രദ്ധ പിടിച്ചു പറ്റാനാണ് അവരുടെ ശ്രമം. താൻ മാത്രമല്ല മറ്റു വ്യക്തികളും അവരുടെ ഇരയായിട്ടുണ്ട്. ഈ ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിറകിലെ സത്യം പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിനായി വേണ്ട നടപടി എടുക്കണമെന്ന് താൻ അഭ്യർത്ഥിക്കുന്നു” എന്നാണ് സിദ്ദിഖ് പരാതിയിൽ പറയുന്നത്.
നടിയുടെ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ താരം രാജി വെക്കുകയായിരുന്നു.