എല്ലാ വർഷവും വിശുദ്ധ റമദാൻ മാസത്തിൽ യുഎഇ അധികാരികളും രാജകുടുംബവും ദാനധർമ്മത്തിൻ്റെ മാതൃകയായി വിവിധ തരത്തിലുള്ള സംരംഭങ്ങൾ പ്രഖ്യാപിക്കാറുണ്ട്. ഫുഡ് ബാങ്ക് വഴി വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്നത് അതിൽ പ്രധാനപ്പെട്ട കാരുണ്യ പ്രവർത്തനമാണ്. ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ല.
മിച്ച ഭക്ഷണത്തിൽ നിന്ന് റമദാൻ മാസത്തിൽ വിശക്കുന്നവർക്ക് അഞ്ച് ദശലക്ഷം ഭക്ഷണം നൽകുന്നതാണ് പുതിയ സംരംഭം. ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂമിൻ്റെ ഈ പുതിയ സംരംഭം യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരിക്കുകയാണ്.
എമിറേറ്റ്സ് ഫുഡ് ബാങ്കിൽ ആരംഭിച്ച ഈ സംരംഭം 350 ഹോട്ടലുകളുമായി ബന്ധിപ്പിച്ച്5,000 സന്നദ്ധപ്രവർത്തകരുമായി സഹകരിച്ചാണ് നടത്തുന്നത്. മാത്രമല്ല, ഫുഡ് ബാങ്ക് ആരംഭിച്ചതിന് ശേഷം 35 ദശലക്ഷം ആളുകൾക്ക് പദ്ധതി മൂലം പ്രയോജനം ലഭിച്ചതായും ദുബായ് ഭരണാധികാരി പറഞ്ഞു.