രണ്ടാം തവണയും പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ്. സ്പീക്കർ സർദാർ അയാസ് സാദിഖ് ആണ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 201 വോട്ടുകൾക്കാണ് ഷെരീഫ് വിജയിച്ചത്. പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് സ്ഥാനാർത്ഥി ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്.
ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഷെഹ്ബാസ് തൻ്റെ ജ്യേഷ്ഠൻ നവാസ് ഷെരീഫിനെ സന്തോഷം കൊണ്ട് ആലിംഗനം ചെയ്തു. മൂന്ന് തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയെങ്കിലും പിഎംഎൽഎന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും സഖ്യ സർക്കാർ രൂപീകരിക്കാൻ സമ്മതിക്കുകയായിരുന്നു. ഇതോടെ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.
ഏറെ അനിശ്ചിതത്വങ്ങൾക്ക് സാക്ഷ്യം വഹിച്ച പാകിസ്താൻ തെരഞ്ഞെടുപ്പ് സഖ്യ സർക്കാർ രൂപീകരണത്തിലേക്ക് എത്തിച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ. ഫെബ്രുവരി എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. സംഘർഷങ്ങൾക്കും അതിക്രമങ്ങൾക്കുമിടെ രാജ്യത്ത് ഇന്റർനെറ്റ് നിരോധനവും അറസ്റ്റും അക്രമങ്ങളുമുണ്ടാവുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ കാലതാമസമുണ്ടായതോടെ വോട്ടിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിലേക്കും നയിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.