ബാൽക്കണിയിൽ നിന്നും ജനാലകളിൽ നിന്നും കുട്ടികൾ താഴെ വീഴുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഷാർജ ഉദ്യോഗസ്ഥർ റെസിഡൻഷ്യൽ കെട്ടിടങ്ങൾ സന്ദർശിക്കുന്നു. അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനു മരണങ്ങൾക്ക് കാരണമായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും പ്രായോഗിക മാർഗനിർദേശം വാഗ്ദാനം ചെയ്യ്തുകൊണ്ടാണ് സന്ദർശനം.
ഷാർജയിലെ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മൻ്റിൻ്റെ മേൽനോട്ടത്തിലാണ് പരിപാടി.ഷാർജ സിവിൽ ഡിഫൻസ്, പോലീസ്, മുനിസിപ്പാലിറ്റി ഉൾപ്പടെ വിവിധ വിഭാഗങ്ങളും സഹകരിക്കുന്നുണ്ട്. വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്കുണ്ടാകുന്ന ജിജ്ഞാസയും അറിവില്ലായ്മയും അപകടത്തിന് കാരണമാകുന്നുണ്ട്. മാതാപിതാക്കളുടെയോ പരിചാരകരുടേയോ അപര്യാപ്തമായ മേൽനോട്ടവും കുട്ടികൾ ഉയരത്തിൽ നിന്ന് വീഴാനുള്ള കാരണമാണെന്നും ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
സാഹസികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള കുട്ടികളുടെ മനസ്സും അനന്തരഫലങ്ങൾ മനസ്സിലാക്കാതെയുളള പ്രവർത്തനങ്ങളും അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നതായി
സിഎസ്ഡിഡെപ്യൂട്ടി ഡയറക്ടർ നഹ്ല അൽ സാദി പറഞ്ഞു.
കുട്ടികളുടെ ജീവന് അപകടകരമായേക്കാവുന്ന കാരണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഷാർജയിലുടനീളമുള്ള പരമാവധി കെട്ടിടങ്ങൾ സന്ദർശിക്കാനാണ് തീരുമാനം.
കെട്ടിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം എലിവേറ്ററുകളും ലോബികളും സുരക്ഷിതമായി നിർമ്മിക്കുന്നത് സംബന്ധിച്ച് പോസ്റ്ററുകളും സംഘം പങ്കുവെക്കുന്നുണ്ട്. ഷാർജയിലെ അൽ നഹ്ദയിൽ ആരംഭിച്ച സന്ദർശന പരിപാടി ഘട്ടംഘട്ടമായി മറ്റ് മേഘലകളിലേക്കും കടക്കും.
സുരക്ഷാ മുന്നറിയിപ്പുകൾ
- മേൽനോട്ടമില്ലാതെ കുട്ടികളെ വീട്ടിനുള്ളിലോ ബാൽക്കണിയിലോ ഉപേക്ഷിക്കരുത്.
- ബാൽക്കണിയിൽ സുതാര്യമായ അക്രിലിക് തടസ്സങ്ങൾ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി തേടുക.
- ബാൽക്കണി വാതിലുകൾ കർശനമായി അടയ്ക്കുക, ആവശ്യമുള്ളപ്പോൾ മാത്രം തുറക്കാൻ അനുവദിക്കുക.
- വിൻഡോകൾക്കും ബാൽക്കണി എൻട്രി പോയിന്റുകൾക്കും അനുയോജ്യമായ സുരക്ഷാ ലോക്കുകൾ ഉപയോഗിക്കുക.
- ബാൽക്കണിയിൽ കയറുകയോ തൂങ്ങിക്കിടക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക