നിരവധി തൊഴിലവസരങ്ങളുമായി കൽബയിൽ കമ്യൂണിക്കേഷൻ ടെക്നോളജി ഫ്രീസോൺ വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ആശയവിനിമയ സാങ്കേതികവിദ്യകളിൽ മികവ് പുലർത്തുന്നതിനും വിദഗ്ധരെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനുമായാണ് ഷാർജയിൽ കമ്യൂണിക്കേഷൻ ടെക്നോളജി ഫ്രീസോൺ സ്ഥാപിക്കുന്നത്. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഷാർജയെ മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ആശയവിനിമയ രംഗത്ത് എമിറേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതോടൊപ്പം സാമ്പത്തിക വികസനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പുതിയ പദ്ധതി വഴി ഒട്ടേറെ രാജ്യാന്തര കമ്പനികൾ ഷാർജയിലേക്ക് എത്തുമെന്നും കൂടുതൽ പേർക്ക് തൊഴിലവസരം ലഭിക്കുമെന്നുമാണ് പ്രതീക്ഷ. പ്രാദേശിക, രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഫ്രീസോണിൻ്റെ നിയമനിർമ്മാണം. സമഗ്ര ഫ്രീസോൺ നയം രൂപീകരിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി ആരംഭിക്കും.