41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് ഞായറാഴ്ച സമാപിക്കും. ‘വാക്ക് പ്രകാശിക്കട്ടെ’ എന്ന പ്രമേയവുമായി 11 ദിവസം നീണ്ടുനിന്ന മേളയിൽ ഇത്തവണ പുസ്തകപ്രേമികളുടെ കുത്തൊഴുക്കായിരുന്നു.
95 രാജ്യങ്ങളിലെ 2213 പ്രസാധകരാണ് ഇക്കുറി മേളയിലെത്തിയത്. 57 രാജ്യങ്ങളിലെ എഴുത്തുകാർ ഉൾപ്പെടെയുള്ള 130 പ്രമുഖർ മേളയിൽ ഭാഗവാക്കായി. 15 ലക്ഷത്തിലേറെ പുസ്തകങ്ങളും പ്രദർശിപ്പിച്ചു. 18,000 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഈ വർഷത്തെ മേള നടത്തിയത്. വേദിയിൽ 1047 സാംസ്കാരിക പരിപാടികളും അരങ്ങേറി.
ക്യൂബ, കോസ്റ്ററീക്ക, ലൈബീരിയ, ഫിലിപ്പീൻസ്, അയർലൻഡ്, മാൾട്ട, മാലി, ജമൈക്ക, ഐസ്ലാൻഡ്, ഹംഗറി തുടങ്ങി 10 രാജ്യങ്ങളിൽനിന്നുള്ള പ്രസാധകർ ആദ്യമായി പങ്കെടുത്തതും ഈ വർഷമാണ്. 120ലധികം സംഗീതപരിപാടികൾ നടന്നു. ഇന്ത്യയിൽനിന്ന് 112 പ്രസാധകർ പങ്കെടുത്തു. നോവൽ, കഥാസാഹിത്യം, കവിത, അനുഭവക്കുറിപ്പുകൾ എന്നിവ മലയാളത്തിൽനിന്ന് കൂടുതൽ വിറ്റഴിഞ്ഞത്. പതിവുപോലെ ഈ വർഷവും എസ്.കെ. പൊറ്റക്കാട്, ബഷീർ, മാധവിക്കുട്ടി, എം.ടി. വാസുദേവൻനായർ, ഒ.എൻ.വി. എന്നിവരുടെ കൃതികൾക്ക് നല്ല വിപണിയായിരുന്നു. ആത്മകഥ, ജീവചരിത്രം വിഭാഗങ്ങളിലുള്ള കൃതികൾക്കും വായനക്കാർ വർധിച്ചതായി പ്രസാധകർ അറിയിച്ചു. 30 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ലൈബ്രറി സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു.
400ലധികം മലയാള പുസ്തകങ്ങളാണ് ഇന്ത്യൻ പ്രസാധകരുടെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനംചെയ്തത്. പുതിയ എഴുത്തുകാർക്ക് പ്രചോദനമാണ് മേളയിലെ പ്രകാശനങ്ങളെന്ന് ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹൻകുമാർ പറഞ്ഞു. ഈ വർഷം കുട്ടികൾക്കാണ് എഴുത്തിൽ കൂടുതൽ പ്രചോദനം ലഭിച്ചത്. വെള്ളിയാഴ്ച മേളയിലെത്തിയ നടൻ ഷാരൂഖ് ഖാനുമായി സംവദിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. ഭൂരിഭാഗം ആളുകൾക്കും തിരക്കുകാരണം മേള നടക്കുന്ന എക്സ്പോ സെൻ്ററിൽ പ്രവേശിക്കാൻപോലും സാധിച്ചില്ല. വ്യാഴാഴ്ച ബോൾറൂമിൽ നടൻ ജയസൂര്യയും അതിഥിയായി എത്തിയിരുന്നു.
റസൂൽ പൂക്കുട്ടി, ബാലചന്ദ്രമേനോൻ, ഉഷാ ഉതുപ്പ്, സി.വി. ബാലകൃഷ്ണൻ, ജി.ആർ. ഇന്ദുഗോപൻ, ടി.ഡി. രാമകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മുരുകൻ കാട്ടാക്കട, സോമൻ കടലൂർ, ഇന്ദുമേനോൻ എന്നീ എഴുത്തുകാരും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ എം.എൽ.എ. വി.ടി. ബൽറാം, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, സി.പി.ഐ. നേതാവ് സി. ദിവാകരൻ തുടങ്ങിയവരും മേളയിൽ സാന്നിധ്യമറിയിക്കുകയും പുസ്തകപ്രകാശനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
നടൻ കോട്ടയം നസീർ വരച്ച ചിത്രങ്ങളുമായി മേളയിലുടനീളം പങ്കെടുത്തു. ഈ വർഷത്തെ ഷാർജ പുസ്തകോത്സവത്തിന് കൊടിയിറങ്ങുമ്പോൾ പുസ്തകപ്രേമികൾ ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പിലാണ്.