ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ചയ്ക്ക് വേദിയായി വ്യാഴാഴ്ച ദുബായില്‍ നടന്ന അറബ് റീഡിംഗ് ചാമ്പ്യന്‍ ഷിപ്പ്. വര്‍ഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞ സ്വന്തം അമ്മയെ ഓര്‍ത്ത് ദുബായ് ഭരണാധികാരി വിതുമ്പിപ്പോയി.
പരിപാടിയില്‍ പങ്കെടുത്ത മറിയം അംജോം എന്ന കൊച്ചു പെൺകുട്ടി ശൈഖ് മുഹമ്മദിന്റെ ‘മൈ സ്റ്റോറി’ എന്ന പുസ്തകത്തില്‍ അമ്മയെപറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങൾ വായിച്ചതോടെയാണ് അദ്ദേഹം വിതുമ്പിയത്. വികാര ഭരിതമായ പുസ്തക പാരായണത്തില്‍ മറിയത്തിൻ്റെയും കണ്ണുകൾ നിറഞ്ഞു.
എൻ്റെ അമ്മ വളരെ ദയാലുവായിരുന്നു. എൻ്റെ ഹൃദയമായിരുന്നു.
എൻ്റെ പ്രഭാതഭക്ഷണം പകുതിയായി വിഭജിച്ചിരിക്കുന്നത് അമ്മ ശ്രദ്ധിച്ചു. പിന്നീടത് ഇരട്ടിയാക്കി. അമ്മമാര്‍ അങ്ങനെയാണ്… എൻ്റെ പിതാവിന് വലിയ പിന്തുണയും സ്നേഹവും നല്കിയ സുഹൃത്തുകൂടിയായിരുന്നു അമ്മ… ഈ ഭാഗമാണ് പെണ്‍കുട്ടി വായിച്ചത്. 2018ലെ അറബ് റീഡിംഗ് ചാമ്പ്യൻ ആണ് മറിയം അംജോം.
"من مثل أمي … من مثل لطيفة"
كلماتٌ خطّها محمد بن راشد في كتابه "قصتي".. تؤديها بسرد مؤثر الطفلة المغربية مريم أمجون بطلة موسم 2018 من #تحدي_القراءة_العربي pic.twitter.com/YvG65MGe4C— Dubai Media Office (@DXBMediaOffice) November 10, 2022
പുസ്തകം വായിച്ചുതീർന്നപ്പോൾ മറിയത്തെ ശൈഖ് മുഹമ്മദ് ചേർത്തുപിടിച്ചു. ഈ സ്നേഹനിർഭരമായ രംഗത്തിൻ്റെ വീഡിയോ ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ടു.
1983 മേയിലാണ് ദുബായുടെ മാതാവ് ഷെയ്ഖ ലത്തീഫ ബിൻത് ഹംദാനെ നാടിനും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും നഷ്ടമായത്. അമ്മയെ ദുബായിലെ ജനങ്ങൾ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു… പുസ്തകത്തിലെ ഓരോ ഭാഗം വായിക്കുമ്പോഴും ശൈഖ് മുഹമ്മദിൻ്റെ മുഖത്ത് ദുഃഖം നിഴലിച്ചുനിന്നു.
ഒരു വർഷം കുറഞ്ഞത് 50 പുസ്തകമെങ്കിലും വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 2015ലാണ് ശൈഖ് മുഹമ്മദ് അറബ് റീഡിംഗ് ചലഞ്ച് ആരംഭിച്ചത്. സിറിയയിൽ നിന്നെത്തിയ ഷാം അൽ ബക്കോറാണ് ഇത്തവണത്തെ വിജയി.