കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം ഇവാന് കലിയുഷ്നിയുടെ കാല്പാദം ചുംബിച്ച് കമൻ്റേറ്റര്‍ ഷൈജു ദാമോദരന്‍. കലിയുഷ്നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു താരത്തിൻ്റെ കാലില്‍ ചുംബിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിൻ്റെ തുറുപ്പുചീട്ടാണ് യുക്രൈന് ഫുട്ബോളറായ ഇവാന് കലിയുഷ്നി.
ആരാധനയോടെ കലിയുഷ്നിയോട് കാല് തൻ്റെ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. മാത്രമല്ല, ഇത് തൻ്റെ ഉമ്മയല്ലെന്നും കേരളത്തിൻ്റേതാണെന്ന് കൂടി ഷൈജു പറഞ്ഞു. ഈ വാക്കുകള്‍ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
പിന്നെ ഷൈജുവിനെതിരേ നിരവധി സമൂഹമാധ്യമ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ട്രോളന്മാരും വെറുതെ വിട്ടില്ല. ഷൈജു പ്രകടിപ്പിച്ച താരാരാധന പരിധിവിട്ടതാണെന്നാണ് പരക്കെയുള്ള അഭിപ്രായം. കേരളത്തിൻ്റെ ആരാധകര്‍ ഇത്രയ്ക്ക് തരം താഴില്ലെന്നും പറഞ്ഞിരിക്കുന്നു ആരാധകർ. ഈ കേരളത്തിൽ തങ്ങൾ പെടില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം.
ഷൈജുവിൻ്റെ യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ ഭാഗം ചിലർ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം വിവാദമായത്.
നാല് ഗോള്‍ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സിൻ്റെ നിലവിലെ ടോപ് സ്കോററായ കലിയുഷ്നി ഗോവയ്ക്കെതിരായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഗോളടിച്ചതോടെ ആരാധകർ വർധിച്ചിരുന്നു.
വിമർശകർക്ക് മറുപടിയുമായി ഷൈജു ദാമോദരൻ
‘വിവേകബുദ്ധിയില്ലാത്ത, സഹൃദയരല്ലാത്ത, സരസഹൃദയരല്ലാത്ത, പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത, ഒരു സഹജീവിയോട് ഒരു മനുഷ്യന് സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാന്‍ കഴിയാത്ത മലയാളിയോട് ഇതിന് പ്രതികരണമായി എനിക്ക് ഒന്നും പറയാനില്ല. മലയാളികളുടെ മൊത്തം അവകാശം ഈ വിമര്‍ശകര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ടുണ്ടോ? എനിക്കും നിങ്ങള്‍ക്കും എല്ലാം ഒരേ അവകാശമാണ്. വിമര്‍ശിക്കുന്നവര്‍ കേരളത്തെ തീറെഴുതിയെടുക്കേണ്ട. ഞാനും മലയാളിയാണ്. ഈ വിമര്‍ശകരുടെ ഏതെങ്കിലും അടുത്തബന്ധുക്കളുടെ കാലെടുത്തല്ല ഞാന്‍ ഉമ്മ വച്ചത്. എനിക്കോ കലിയുഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്. ഇതിനെക്കാള്‍ പ്രധാനപ്പെട്ട എന്തെല്ലാം വിഷയങ്ങളുണ്ട് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍. പ്രബുദ്ധരെന്ന അവകാശപ്പെടുന്ന മലയാളിയുടെ മനസിലെ പൊള്ളത്തരമാണ് ഇത് കാണിക്കുന്നത്.’ ഇതാണ് ഷൈജുവിൻ്റെ പ്രതികരണം.