ശബരിമല-എരുമേലി വിമാനത്താവളത്തിന്റെ സാമൂഹിക ആഘാത പഠനറിപ്പോർട്ട് പുറത്ത് വിട്ടു. 579 കുടുംബങ്ങളെ ഈ പദ്ധതി ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 221 കുടുംബങ്ങളുടേത് ഉൾപ്പെടെ 474 വീടുകളിലെ ജനങ്ങളെ പൂർണമായും കുടിയിറക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മൂന്നര ലക്ഷത്തോളം മരങ്ങളും പദ്ധതിക്കായി വെട്ടി മാറ്റേണ്ടി വരും. എന്നാൽ ഈ നഷ്ടങ്ങൾ ഉണ്ടാവുമെങ്കിലും ഗുണകരമായ പദ്ധതി എന്ന നിലയിൽ നഷ്ടപരിഹാരം നൽകി മുന്നോട്ട് പോകാനാണ് റിപ്പോർട്ട് നൽകുന്ന ശുപാർശ.
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് തയാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. പദ്ധതിക്കായി വീടുകൾ ഒഴിയേണ്ടി വരുന്നവരുടെ പേര് സഹിതമാണ് 360 പേജ് ഉള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 285 വീടുകളെയും 358 ഭൂവുടമകളേയും പദ്ധതി നേരിട്ട് ബാധിക്കും. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളും പദ്ധതി നടപ്പിലാക്കാൻ കുടിയിറക്കേണ്ടി വരും. എസ്റ്റേറ്റിലും പുറത്തുമായി തേക്കും പ്ലാവും ആഞ്ഞിലിയും റബ്ബറും അടക്കം മൂന്നര ലക്ഷത്തോളം വരുന്ന മരങ്ങൾ മുറിച്ച് മാറ്റുകയും വേണം.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായാണ് വിമാനത്താവളത്തിന്റെ നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുക. ആകെ 1039.8 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ നിന്ന് 916.27 ഹെക്ടർ ചെറുവള്ളി എസ്റ്റേറ്റിൽ നിന്നും 123.53 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിക്കണം. കൂടാതെ പ്രദേശത്തെ ഒരു പള്ളിയും ഒരു എൽ പി സ്കൂളും ഏറ്റെടുക്കേണ്ടതായി വരും. അതേസമയം ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഹിയറിങ് ജൂൺ 12, 13 തീയതികളിലായി നടക്കും.