രാജ്യത്ത് കോൺഗ്രസിനെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടക്കം മുതലേ വിവാദങ്ങളുടെ യാത്രയാണ്. ഏറ്റവും പുതിയതും കടുത്തതുമായ വിവാദമാണ് ഇന്നുണ്ടായിരിക്കുന്നത്. ജാഥയുടെ പ്രചാരണത്തിന് ഉപയോഗിച്ച ബോർഡിൽ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം വീർ സവർക്കറുടെ ചിത്രവും ഇടംപിടിച്ചിരുന്നു. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം ഉണ്ടായിരുന്നത്.സംഭവം വിവാദമായതോടെ പ്രവർത്തകരെത്തി ഈ ചിത്രത്തിന് മേലെ മഹാത്മാഗാന്ധിയുടെ ചിത്രം വെച്ച് മറച്ചു.
സവർക്കറുടെ ചിത്രമുള്ള ബോർഡിൻ്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഫ്ലക്സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവർത്തകനായിരുന്നുവെന്ന വിശദീകരണമാണ് പാർട്ടി നൽകിയത്. ഇയാൾ ഫ്ലക്സ് പ്രിൻ്റ് ചെയ്യാൻ ഒരു കടയിൽ ഏൽപ്പിച്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാൻ നിർദ്ദേശിച്ചതാണെന്നും അങ്ങനെ സംഭവിച്ച പിഴവാണെന്നുമാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൻ്റെ വിശദീകരണം. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ഫ്ലക്സ് നീക്കാൻ നിർദ്ദേശം നൽകിയതായി നേതാക്കൾ അറിയിച്ചു.
ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെ സസ്പെൻഡ് ചെയ്തുകൊണ്ട് സംഭവത്തിൽ കോൺഗ്രസ് നടപടിയെടുക്കുകയും ചെയ്തു.