ഖത്തർ ലോകകപ്പിന് ശേഷം ഫുട്ബോൾ ലോകത്ത് പുതിയ മേധാവിത്വം ഉറപ്പിക്കാനുളള നീക്കത്തിലാണ് സൌദി അറേബ്യ. സൂപ്പർ താരങ്ങളെ യൂറോപ്യൻ ക്ലബ്ബുകൾ കയ്യടിക്കിവയ്കകുന്ന കാലം കഴിയുന്നെന്ന സന്ദേശം കൂടിയാണ് സൌദി ഫുട്ബോൾ ലോകത്തിന് നൽകുന്നത്.
കളത്തിലെ തർക്കങ്ങളെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സൈഡ് ബഞ്ചിലായിപ്പോയ പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനൊ റൊണാൾഡോയെ വൻതുകയ്ക്ക് അൽ നസർ ക്ലബ്ബിലെത്തിച്ചാണ് സൌദി ചരിത്രം എഴുതിയത്. 20 കോടി യൂറോയ്ക്കാണ് താരത്തെ സൌദി ക്ലബ്ബിലെത്തിച്ചത്. പിന്നാലെ സൌദിയുടെ മറ്റൊരു ഫുട്ബോൾ ക്ളബ്ബായ അൽ ഹിലാൽ പലവട്ടം ഓഫറുകളുമായി അർജൻറീനയുടെ ലയണൽ മെസ്സിയെ സമീപിച്ചതും വാർത്തകളിൽ നിറഞ്ഞു.
ഇതിനിടെ പിഎസ്ജി താരമായ മെസ്സിയുടെ സൌദി സന്ദർശനവും ഫുട്ബോൾ ലോകത്തെ ചർച്ചകളിലെത്തി. വൻകുതയ്ക്ക് മെസ്സിയും സൌദിയിലേക്കെന്ന സൂചനകളാണ് ഉയർന്നത്. കഴിഞ്ഞ ദിവസം മെസ്സി പിഎസ്ജി വിടുകയാണെന്ന് ടീം കോച്ച് അറിയിക്കുകയും ചെയ്തതോടെ മെസ്സിയും സൌദിയിലേക്ക് ചേക്കേറുമെന്നാണ് ആരാധകരുടെ വിശ്വാസം.35 കാരനായ മെസ്സിയുമായി കരാറൊപ്പിടാനുളള സജീവ നീക്കമാണ് അൽ ഹിലാൽ നടത്തുന്നത്.
എന്നാൽ സൌദി ജിദ്ദയിലെ അല് ഇത്തിഹാദ് ക്ളബ്ബിലേക്ക് ഫ്രാൻസിൻ്റെ കരീം ബെൻസേമയും എത്തുന്നതായാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്തകൾ. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിൽനിന്ന് കരീം ബെൻസേമ വിരമിച്ചതിന് പിന്നാലെയാണ് സൌദിയിലേക്കെന്ന സൂചനകൾ ശക്തമായത്. 35 കാരനായ ബെൻസെമ ജിദ്ദ ആസ്ഥാനമായുള്ള അൽ-ഇത്തിഹാദുമായി കരാർ ഒപ്പിട്ടതായി സൗദി സ്റ്റേറ്റ് ടെലിവിഷൻ ചാനലായ അൽ-ഇഖ്ബാരിയ അവകാശപ്പെടുകയായിരുന്നു. രണ്ട് വർഷത്തെ കരാറെന്നാണ് സൂചന.
സൂപ്പർതാരങ്ങൾ എത്തുന്നതോടെ സൌദി പ്രോലീഗും വലുതാകുമെന്നാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. താൻ സൌദി വിടുന്നില്ലെന്നും കൂടുതൽ സൂപ്പർ താരങ്ങൾക്ക് സ്വാഗതം എന്നുമാണ് ക്രിസ്റ്റ്യാനൊ വ്യക്തമാക്കിയത്.