സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക് സള്ളിവനും തമ്മിൽ കൂടിക്കാഴ്ച നടത്തി. റിയാദും വാഷിങ്ടണും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ജിദ്ദയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
അതേസമയം ഇരു രാഷ്ട്രങ്ങൾക്കും താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ സംഭവ വികാസങ്ങളെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. യെമനിലെ സംഘർഷത്തിന് ശാശ്വതമായ അന്ത്യം, സമാധാനപരവും കൂടുതൽ സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ പശ്ചിമേഷ്യയോടുള്ള പൊതു കാഴ്ചപ്പാട് എന്നിവ വിപുലമായ ചർച്ചയിലെ വിഷയങ്ങളാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.
കൂടിക്കാഴ്ചയിൽ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, കാബിനറ്റ് അംഗവും സൗദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽ അയ്ബാൻ എന്നിവർ പങ്കെടുത്തു. സഹമന്ത്രിയും കാബിനറ്റ് അംഗവുമായ മുഹമ്മദ് ബിൻ അബ്ദുൽ മാലിക് അൽശൈഖ്, നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ (എൻ.എസ്.സി) പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖല കോഓഡിനേറ്റർ ബ്രെറ്റ് മാക്ഗുർക്ക് ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് എനർജി സെക്യൂരിറ്റിയുടെ യു.എസ് സ്പെഷൽ പ്രസിഡൻഷ്യൽ കോഓഡിനേറ്റർ അമോസ് ജെ. ഹോഷ്സ്റ്റീൻ, ദേശീയ സുരക്ഷ കൗൺസിൽ നിയമോപദേഷ്ടാവ് ജേക് ഫിലിപ്സ്, മുതിർന്ന ഉപദേഷ്ടാവ് അരിയാന ബെറെൻഗൗട്ട് എന്നിവരും പങ്കെടുത്തു.