വിദേശ ഹജ്ജ് തീർഥാടക സംഘങ്ങളുടെ തലവൻമാർക്ക് സൗദിയിൽ എത്തുന്നതിന് മുമ്പ് പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഹജ്ജ് – ഉംറ മന്ത്രാലയം. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലെ തബുങ് ഹാജിയിൽ നടന്ന ആദ്യ സെഷനിൽ മുപ്പതൽ അധികം ഗ്രൂപ്പ് നേതാക്കൾ പങ്കെടുത്തു. സൗദി വിഷൻ 2030ൻ്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകരുടെ സേവന നിലവാരം മെച്ചപ്പെടുത്തുക, യാത്ര സുഗമമാക്കുക, മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക എന്നിവയാണ് ഹജ്ജ് – ഉംറ മന്ത്രാലയം നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ലക്ഷ്യം.
ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് മറ്റ് രാജ്യങ്ങളിൽ കൂടുതൽ സെഷനുകൾ സംഘടിപ്പിക്കും. പരിശീലന പരിപാടിയിൽ തീർഥാടകരുടെ യാത്രയെക്കുറിച്ചുള്ള വിശദമായ വിശദീകരണവും ഹജ്ജ് നിർവഹിക്കുന്നതിൻ്റെ വിവിധ വശങ്ങളും സംബന്ധിച്ച് പരിശീലനം നല്കും. രാജ്യത്തിനകത്തും വിദേശത്തും ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട് പരിശീലനം ക്രമീകരിക്കും.
സൽമാൻ രാജാവിൻ്റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റേയും നിർദേശപ്രകാരം നടന്ന പരിപാടിയിൽ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബിയ പങ്കെടുത്തു.അൽ-റബിയയുടെ മലേഷ്യൻ സന്ദർശനത്തോടനുബന്ധിച്ച് സർക്കാർ ഏജൻസികളുടെയും സൗദി സ്വകാര്യ മേഖലയുടെയും പ്രതിനിധി സംഘത്തോടൊപ്പമാണ് പരിശീലന സെഷൻ നടന്നത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കായുള്ള മൊതാവിഫ് പിൽഗ്രിംസിൻ്റെ സഹകരണത്തോടെ പിൽഗ്രിം സർവീസ് മേഖലയിലെ ജീവനക്കാർക്കായുള്ള ലൈസൻസിംഗ് ആൻഡ് ട്രെയിനിംഗ് സെൻ്റർ ആണ് പരിപാടി സംഘടിപ്പിച്ചത്.
ഉംറയ്ക്ക് പരിധിയില്ല
അതേസമയം തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ പരിധി നിശ്ചയിച്ചിട്ടില്ലെന്നും സൗദിയിലെ ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. സാധ്യമാകുന്നത്ര ഉംറ നിർവഹിക്കാൻ അനുവാദമുണ്ടെന്നും സന്ദർശന, ടൂറിസ്റ്റ്, തൊഴിൽ വീസയിൽ ഉള്ളവർക്കും ഉംറ നിർവഹിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.