ലോകത്തിലെ മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ ഉൾപ്പെട്ട് സൗദിയും യുഎഇയും. 2019-മായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം യുഎഇയിലും സൗദിയിലും രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ 14 ശതമാനം വളർച്ച രേഖപ്പെടുത്തിയതായാണ് ട്രാവൽ അനാലിസിസ് കമ്പനിയായ ഫോർവേഡ്കീസ് വ്യക്തമാക്കിയത്.
രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് യുഎഇ. യുഎസ്, റഷ്യ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായും യുഎഇയിലേയ്ക്ക് എത്തുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് വർധിപ്പിച്ചത് രാജ്യത്തേയ്ക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ സ്വാധീനം ചെലുത്തിയതായാണ് വിലയിരുത്തൽ. കോവിഡിന് ശേഷം രാജ്യത്തെ വിനോദസഞ്ചാര മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
ടൂറിസം മേഖലയിലെ ആഗോള റാങ്കിങിൽ അഞ്ചാം സ്ഥാനത്താണ് സൗദി അറേബ്യ. ഡൊമിനിക്കൻ റിപ്പബ്ലിക്, കൊളംബിയ, മെക്സിക്കോ, ഗ്രീസ് എന്നീ രാജ്യങ്ങളാണ് സൗദിയുടെ മുന്നിലുള്ളത്. സഞ്ചാരികൾക്ക് മുന്നിൽ ടൂറിസത്തിന്റെ പുതിയ വാതിൽ തുറന്ന സൗദി മറ്റ് രാജ്യങ്ങളുടെ നിക്ഷേപം ആകർഷിക്കുന്നതിലും മുൻപന്തിയിലാണ്. സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് ആഗോള നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കുന്നത്.