വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാരന് ടിക്കറ്റിന്റെ ഇരട്ടിത്തുക നഷ്ടപരിഹാരം നൽകണമെന്ന നിയമമാണ് നവംബർ 20 മുതൽ പ്രാബല്യത്തിൽ വരിക. ഇതോടെ രാജ്യത്തെ വിമാന സർവ്വീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വിമാനം അനിശ്ചിതമായി വൈകുക, നേരത്തെയാക്കുക, മുന്നറിയിപ്പില്ലാതെ റദ്ദാക്കുക, ഓവർ ബുക്കിങ് മൂലം സീറ്റ് നിഷേധിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ യാത്രക്കാരന് വിമാന ടിക്കറ്റിന്റെ ഇരട്ടിത്തുകവരെ നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം. ടിക്കറ്റ് എടുക്കുന്നത് മുതൽ യാത്ര അവസാനിച്ച് ലഗേജ് എടുക്കുന്നതുവരെയുള്ള സേവനത്തിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ യാത്രക്കാരന് സാധിക്കും.
2 മണിക്കൂറിൽ കൂടുതൽ വിമാനം വൈകുകയാണെങ്കിൽ വിമാന കമ്പനിക്കെതിരെ പരാതിപ്പെടാം. കൂടാതെ ലഗേജ് നഷ്ടപ്പെട്ടാൽ 6,568 റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കാനും അർഹതയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പരാമർശിക്കാത്ത സ്റ്റോപ് ഓവർ ഉണ്ടെങ്കിലും ഈ നിയമം ബാധകമാകും.